പ്രമേയം

1921 ന്റെ ആഹ്വാനവും താക്കീതും
(1946 ആഗസ്ത് 20- ന് മലബാര്‍ കലാപത്തിന്റെ 25 വാര്‍ഷികത്തില്‍ കലാപത്തെ അനുസ്മരിച്ച് കമ്യൂണിസ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി പ്രസിദ്ധീകരിച്ച പ്രമേയം)

1921 ആഗസ്റ് 20 നാണ് 'മാപ്പിള ലഹള' എന്നറിയപ്പെടുന്നതും അതിനുമുമ്പോ പിമ്പോ കേരളത്തിന്റെ ചരിത്രത്തിലുണ്ടായിട്ടില്ലാത്തത്ര വമ്പിച്ചതുമായ സാമ്രാജ്യവിരോധസമരം തിരൂരങ്ങാടിയിലും പരിസരപ്രദേശങ്ങളിലും തുടങ്ങിയത്.

നിരക്ഷരരും നിരായുധരുമായ സാധുകൃഷിക്കാര്‍ക്ക് പോലും വമ്പിച്ച സന്നാഹങ്ങളോടൂകൂടിയ സാമ്രാജ്യാധിപത്യത്തെ ആയുധമെടുത്തെതിര്‍ക്കാന്‍ കഴിയുമെന്ന് കാണിച്ച ആ ധീരസമരത്തിന്റെ പാവനസ്മരണയെ ഒന്നുകൂടി പുതുക്കാന്‍ കമ്മ്യൂണിസ്റ് പാര്‍ട്ടി ഈ അവസരം ഉപയോഗിക്കുന്നു.

കോണ്‍ഗ്രസ്സിന്റേയും ഖിലാഫത്ത് കമ്മിറ്റിയുടേയും സമരസന്ദേശം കേട്ട് 'ചെകുത്താന്‍ ഭരണ'ത്തെ എതിര്‍ക്കാന്‍ മുന്നോട്ടുവന്ന പതിനായിരക്കണക്കിലുള്ള ധീരരായ മാപ്പിളമാരുടെ അന്നത്തെ ശൌര്യത്തെയും പാര്‍ട്ടി അകം നിറഞ്ഞ അഭിമാനത്തോടുകൂടി അനുസ്മരിക്കുന്നു.

വെള്ളപ്പട്ടാളത്തിന്റേയും ഗൂര്‍ഖാ പട്ടാളത്തിന്റേയും തോക്കിന് മാറ് കാണിച്ചവരും ആ പട്ടാളങ്ങളുടെ പൈശാചിക നടപടികള്‍ക്കെതിരായി മൂന്ന്നാല് മാസക്കാലത്തോളം പോരാടിയവരും, 'പൂക്കോട്ടൂര്‍ യുദ്ധ'മെന്ന പേരിലറിയപ്പെടുന്ന ഒരു സമരത്തില്‍ ബ്രിട്ടീഷ് പട്ടാളവുമായി ആയുധമേന്തി സംഘടിത സമരംതന്നെ നടത്തിയവരുമായ മാപ്പിള കൃഷിക്കാരെ പാര്‍ട്ടി അഭിവാദ്യം ചെയ്യുന്നു.

സാമ്രാജ്യാധിപത്യത്തിനെതിരായി പടവെട്ടാനൊരുങ്ങുന്നവര്‍ക്കെല്ലാം മാതൃകയെന്നോണം മാപ്പിളമാരെ തൂക്കിക്കൊല്ലുകയും ആയിരമായിരം പേരെ ആന്തമാനിലും ജയിലുകളിലുമിട്ട് നരകിപ്പിക്കുകയും എണ്ണമറ്റ മാപ്പിള കുടുംബങ്ങളെ അനാഥമാക്കുകയും ഹിറ്റ്ലര്‍ ഫാസിസത്തിന്റെ മൃഗീയതയോടുമാത്രം ഉപമിക്കാവുന്ന 'വാഗണ്‍ ട്രാജഡി' ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. പ്രകൃതി സുന്ദരമായ മാപ്പിളനാടിനെ മരുഭൂമിയാക്കിമാറ്റിയ സാമ്രാജ്യാധിപത്യത്തിന്റെ മര്‍ദ്ദകഭരണത്തെ അറ്റമില്ലാത്ത വെറുപ്പോടും ദേഷ്യത്തോടും പകയോടും കൂടി കമ്മ്യൂണിസ്റ് പാര്‍ട്ടി വീക്ഷിക്കുന്നു.

ഇത്രധീരമായ സമരം നടത്തിയവരും ഇത്ര പൈശാചികമായ മര്‍ദ്ദനമനുഭവിച്ചവരുമായ മാപ്പിളമാരെ ഹിംസയുടെയും മതഭ്രാന്തിന്റെയും പേര് പറഞ്ഞാക്ഷേപിക്കുകയും സാമ്യാജ്യമര്‍ദ്ദനത്തെ എതിര്‍ക്കുകയെന്ന കടമയില്‍ നിന്നൊഴിഞ്ഞുമാറാന്‍ അഹിംസയെ ഒരൊഴിവുകഴിവായെടുക്കുകയും ചെയ്ത കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വപൂര്‍വ്വമായ നയത്തെ പാര്‍ട്ടി അവജ്ഞയോടുകൂടി അനുസ്മരിക്കുന്നു.

ഇത്ര മൃഗീയമായ സാമ്രാജ്യമര്‍ദ്ദനമനുഭവിക്കുന്ന സ്വസമുദായത്തെ അതില്‍നിന്ന് രക്ഷിക്കാന്‍ ഒരു ചെറുവിരല്‍പോലും ഇളക്കാതെ, സാധുമാപ്പിളമാരെ പോലീസിനും പട്ടാളത്തിനും പിടിച്ചുകൊടുത്ത് പണവും പദവിയും നേടിയ മാപ്പിള സമുദായപ്രമാണികളുടെ രാജ്യദ്രോഹപരവും സമുദായദ്രോഹപരവുമായ പ്രവര്‍ത്തിയെ പാര്‍ട്ടി അറപ്പോടുകൂടി ഓര്‍ക്കുന്നു.

കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെ ഭീരുത്വത്തെയും മുസ്ളിംപ്രമാണിമാരുടെ രാജ്യദ്രോഹത്തെയും എതിര്‍ത്തുകൊണ്ടും മാപ്പിളമാരുടെ വീരചരിത്രത്തിലഭിമാനം പൂണ്ടുകൊണ്ടും 1921ന്റെ സമരപാരമ്പര്യം കാണിച്ചവരെ നിലനിര്‍ത്തിക്കൊണ്ടും പ്രവര്‍ത്തിച്ച പരേതനായ മുഹമ്മദ് അബ്ദുറഹ്മാന്‍ സാഹിബിന്റെ ആവേശകരമായ ജീവിതത്തെക്കുറിച്ച് കൂടി ഓര്‍ക്കുന്നു. 1921 മാപ്പിളമാരുടെ സ്വകാര്യസ്വത്തല്ല. മലബാറിന്റെ മുഴുവന്‍ സ്വത്താണ് എന്ന ന്യായത്തിന്മേല്‍ മാപ്പിള ലഹള എന്ന പേരിന് പകരം മലബാര്‍ ലഹള എന്ന പേര് വിളിക്കണമെന്ന് വാദിച്ച പഴയ കെ പി സി സി പ്രസിഡന്റിന്റെ ആ അഭിപ്രായത്തെ പാര്‍ട്ടി ഒരിക്കല്‍ കൂടി ശരിവെക്കുന്നു.

25 കൊല്ലം മുമ്പ് കേരളത്തില്‍ നടന്ന സാമ്യാജ്യത്വവിരോധത്തിന്റെ ചരിത്രവും പാഠങ്ങളും പഠിക്കാന്‍ ഓരോ മലയാളിയോടും പാര്‍ട്ടി ഈ അവസരത്തിലഭ്യര്‍ഥിക്കുന്നു.

1921ല്‍ മാപ്പിള ലഹളയ്ക്ക് കാരണമായതെന്തെല്ലാമാണോ അതെല്ലാം ഇന്നും നിലനില്‍ക്കുന്നുണ്ട്. അന്നത്തെപ്പോലെ ഇന്നും ഭയങ്കരമായ  ഒരു ലോകമഹായുദ്ധം കഴിഞ്ഞിരിക്കുകയാണ്. സാധനങ്ങളുടെ വിലക്കൂടുതലും, സാധനങ്ങള്‍ തീരെ കിട്ടാനില്ലെന്ന സ്ഥിതിയും മറ്റു ദുരിതങ്ങളും നാട്ടുകാരെ അലട്ടിക്കൊണ്ടിരിക്കുകയാണ്. അന്നത്തെപ്പോലെ ഇന്നും ലോകമഹായുദ്ധത്തിന് ശേഷമുള്ള രാഷ്ട്രീയബോധം നാട്ടുകാരില്‍ അലയടിക്കാന്‍ തുടങ്ങിയിരിക്കുകയാണ്. ഇതിന്റെയെല്ലാം ഫലമായി പണിമുടക്കും മറ്റു സമരങ്ങളും എല്ലാ ജനവിഭാഗങ്ങളേയും ഇളക്കിത്തീര്‍ത്തിരിക്കുകയാണ്.

1921ല്‍ മലബാറില്‍ മാപ്പിളമാരുടെയെന്നപോലെ, ഇന്ത്യയിലെല്ലാഭാഗത്തും എല്ലാ ജനവിഭാഗങ്ങളുടേയും സമരങ്ങള്‍ നടക്കാന്‍ പോവുകയാണ്. 1921ലെ മാപ്പിളലഹളയെ എന്ന പോലെ, 1946-47ലെ സമരങ്ങളെ ഫാസിസ്റ് മാര്‍ഗങ്ങളുപയോഗിച്ച് അടിച്ചമര്‍ത്താന്‍ സാമ്രാജ്യാധിപത്യവും അതിന്റെ കാവല്‍ക്കാരായ നാട്ടുരാജാക്കന്മാരും ഒരുക്കുകൂട്ടിക്കൊണ്ടിരിക്കുകയാണ്. 1921ലെപ്പോലെ ഇന്നും സാമ്രാജ്യ വിരോധസമരത്തെ അഹിംസയുടേയും മറ്റും പേരില്‍ എതിര്‍ക്കാന്‍ ദേശീയ നേതൃത്വം തയ്യാറായിരിക്കുന്നു.

അതുകൊണ്ട് 1921ന്റെ പാഠങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടി കോണ്‍ഗ്രസ്സുകാരോടും ലീഗുകാരോടും മറ്റെല്ലാ ദേശാഭിമാനികളോടും അഭ്യര്‍ഥിക്കുന്നു. ഇന്ന് ലീഗ് ചെയ്യുന്നതുപോലെ കോണ്‍ഗ്രസ്സിനും ഹിന്ദുക്കള്‍ക്കുമെതിരായി ജിഹാദ് നടത്താനൊരുങ്ങിയാലുള്ള ആപത്ത് ലീഗുകാര്‍ മനസ്സിലാക്കണമെന്ന് ഞങ്ങള്‍ അവരോടപേക്ഷിക്കുന്നു. ലീഗിന്റെ സമരത്തെ കോണ്‍ഗ്രസ്സ് ഗവണ്‍മെന്റ് അടിച്ചമര്‍ത്തുമെന്നര്‍ത്ഥം വരുന്ന പ്രസ്താവനകള്‍ പണ്ഡിറ്റ് നെഹ്രുവിനെപ്പോലുള്ള നേതാക്കന്മാര്‍ പുറപ്പെടുവിക്കുന്നതിന്റെ ആപത്ത് മനസ്സിലാക്കണമെന്ന് ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരോടപേക്ഷിക്കുന്നു. എല്ലാ വിഭാഗക്കാരുമായ ജനങ്ങള്‍ ഉയര്‍ന്നു മുന്നോട്ടുവന്നിട്ടുള്ള ഈ അവസരത്തില്‍ അവരുടെ സമരങ്ങള്‍ സാമ്യാജ്യാധിപത്യത്തെ നശിപ്പിക്കുന്നതിന് പകരം സാമ്യാജ്യാധിപത്യവുമായി സന്ധിചെയ്യുകയും പണിമുടക്ക് മുതലായ ബഹുജന സമരങ്ങളെ എതിര്‍ക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സ്, ലീഗ് നേതാക്കന്മാരോട് ഈ നയമവസാനിപ്പിക്കണമെന്ന് ഞങ്ങളപേക്ഷിക്കുന്നു.

കോണ്‍ഗ്രസ്സിലും ലീഗിലുമുള്ള ലക്ഷോപലക്ഷം സാധാരണജനങ്ങളോട് 1921ന്റെ പാഠങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടി അഭ്യര്‍ഥിക്കുന്നു. ആഗസ്റ് വിപ്ളവത്തിന്റെ പേരില്‍ ബഹുജനങ്ങളെ ഇളക്കിവിട്ട കോണ്‍ഗ്രസ്സ് നേതാക്കന്മാര്‍ 1921ലെ വിപ്ളവം മറന്നതും ഇന്നുതന്നെ വേവലിന്റെ സേവയ്ക്ക് പോവുന്നതും ഞങ്ങള്‍ കോണ്‍ഗ്രസ്സുകാരുടെ ശ്രദ്ധയില്‍ പെടുത്തുന്നു. ബ്രിട്ടീഷുകാര്‍ക്കെതിരായി പ്രത്യക്ഷ സമരം പ്രഖ്യാപിച്ചു എന്ന് പറയുന്ന ലീഗിന്റെ മലബാര്‍ നേതാക്കന്മാര്‍ 1921ല്‍ എന്തുചെയ്തുവെന്നും ഇന്ത്യയിലെങ്ങുമുള്ള ലീഗ് നേതാക്കന്മാര്‍ ഗവര്‍ണറുടെ സേവയ്ക്ക് പോവുന്നതെങ്ങനെയെന്നും കാണാന്‍ ലീഗ് ബഹുജനങ്ങളോട് ഞങ്ങളഭ്യര്‍ഥിക്കുന്നു.  തങ്ങളുടെ നേതാക്കന്മാര്‍ ഇന്നനുവര്‍ത്തിക്കുന്ന നയത്തില്‍ മാറ്റം വരുത്താന്‍ തങ്ങള്‍ക്ക് സാധിച്ചില്ലെങ്കില്‍ 1921ല്‍ മാപ്പിളനാടനുഭവിച്ച ദുരിതങ്ങള്‍ ഇന്ത്യയിലാകെ നടക്കുമോന്നോര്‍ക്കാന്‍ കോണ്‍ഗ്രസ്സ്, ലീഗ് ബഹുജനങ്ങളോട് പാര്‍ട്ടി അഭ്യര്‍ഥിക്കുന്നു.

സി എസ് പി, ഫോര്‍വേര്‍ഡ് ബ്ളോക്ക് മുതലായ പേരില്‍ സംഘടിതമായി കോണ്‍ഗ്രസ്സിലും അസംഘടിതമായി ലീഗിലുമുള്ള ഇടതുവിഭാഗക്കാരോട് 1921ന്റെ പാഠങ്ങള്‍ പഠിക്കാന്‍ പാര്‍ട്ടി അഭ്യര്‍ഥിക്കുന്നു. മതദ്രോഹികളും വിപ്ളവവിരോധികളും ആയ നേതാക്കന്മാരുടെ നേതൃത്വത്തില്‍ ബഹുജനസമരം എങ്ങനെ പൊളിയുമെന്നും ഒരു സമുദായത്തെ മാത്രം ബാധിക്കുന്ന സമരങ്ങളെത്തന്നെ സാമുദായിക ലഹളയാക്കിമാറ്റി നാടിനെ എങ്ങനെ നിശപ്പിക്കുമെന്നും നേതാക്കന്മാരുടെ വിപ്ളവവിരോധവും സമരത്തിന്റെ സാമുദായിക സ്വഭാവവും സാമ്രാജ്യത്വത്തിന് എങ്ങനെ പ്രയോജനപ്പെടുമെന്നും പഠിക്കാന്‍ ഞങ്ങളവരോട് അപേക്ഷിക്കുന്നു. ഇന്നത്തെ രാഷ്ട്രീയ നേതാക്കന്മാരുടെ വിപ്ളവവിരോധപരവും പരസ്പര മമതാപരവുമായ നയത്തെ എതിര്‍ത്ത് നാട്ടുകാരുടെ സമരമനോഭാവത്തെ സംഘടിപ്പിക്കുവാന്‍ കോണ്‍ഗ്രസ്സിലും ലീഗിലും മറ്റുമുള്ള ഇടതുവിഭാഗക്കാരും കമ്മ്യൂണിസ്റുകാരും ചേര്‍ന്നാല്‍ എത്ര വമ്പിച്ചൊരു സമരത്തിനും എത്ര വിജയകരായ വിപ്ളവത്തിനും സാധ്യതകളുണ്ടെന്ന് മനസ്സിലാക്കാന്‍ ഞങ്ങളവരോടഭ്യര്‍ഥിക്കുന്നു.

0 comments: